കണ്ണൂര്‍ : കണ്ണൂര്‍ പാനൂരിൽ ഒന്നര വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഷിജുവിന്‍റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജു പൊലീസിന് മൊഴി നല്‍കി.
കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല. താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതാണെന്നും ഷിജു കതിരൂർ പൊലീസിന് മൊഴി നൽകി. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് പൊലീസ് ഇന്നലെ പിടികൂടിയത്.
ഒന്നര വയസുകാരിയായ മകള്‍ അൻവിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. ഷിജുവിന്റെയും സോനയുടെയും കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. ഒളിവിൽ പോയ ഷിജുവിനെ കണ്ടെത്താൻ മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് പൊലീസിന് ഇയാളെ പിടിക്കാനുള്ള വഴി തുറന്നുകിട്ടിയത്.
അതേസമയം കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നല്‍കി. ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താൻ ദിവസങ്ങൾക്കുമുൻപു തന്നെ ഷിജു തീരുമാനിച്ചതായി പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്.
ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി. മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോൾ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയിൽ കൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിട്ടു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപ്പെട്ടു. ചെക്ക് ഡാമിന്റെ വശങ്ങളിൽ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കിൽപ്പെടുത്തുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട താൻ കുറച്ചകലെയുള്ള കൈതക്കാട്ടിൽ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങിൽ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു. ഇവർക്കായി പുതിയ വീടിന്റെ പണി നടക്കുകയാണ്.
Father kills one-and-a-half-year-old girl; Defendant Shiju's statement is out.