തലശ്ശേരി: കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് മൊഴി. സോന ടീച്ചറുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താൻ ദിവസങ്ങൾക്കുമുൻപു തന്നെ ഷിജു തീരുമാനിച്ചതായി പോലീസ് സംശയിക്കുന്നു.
വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്. ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി.
മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോൾ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയിൽ കൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിട്ടു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപ്പെട്ടു.
ചെക്ക് ഡാമിന്റെ വശങ്ങളിൽ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കിൽപ്പെടുത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട താൻ കുറച്ചകലെയുള്ള കൈതക്കാട്ടിൽ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങിൽ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു. ഇവർക്കായി പുതിയ വീടിന്റെ പണി നടക്കുകയാണ്.
Shiju's murder allegedly premeditated; Sona teacher's shocking statement