കോഴിക്കോട്: മലപ്പുറം കുടുംബശ്രീ ഓഫീസിലേക്ക് ലിന്റോ ജോസഫ് എം.എൽ.എ.യാണെന്ന് പറഞ്ഞ് ഫോൺചെയ്ത് ജോലിക്ക് ശുപാർശചെയ്ത എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസെടുത്തു. തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫാണെന്ന് പറഞ്ഞാണ് രണ്ടുതവണ ഫോൺ ചെയ്തത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവങ്ങൾക്ക് തുടക്കം. ഒരു നമ്പറിൽനിന്ന് തിരുവമ്പാടി എം.എൽ.എ.യുടെ ഓഫീസിൽനിന്നാണന്നും പട്ടികവർഗ ആനിമേറ്റർ (എസ്.ടി. ആനിമേറ്റർ) വിഭാഗത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് ആദ്യം ഫോൺ വിളിച്ചത്.
തുടർന്ന് ഏഴാം തീയതി താൻ ലിന്റോ ജോസഫ് എം.എൽ.എ.യാണെന്ന് പറഞ്ഞു വീണ്ടും വിളിച്ചതോടെ സംശയം തോന്നിയ കുടുംബശ്രീ ഓഫീസ് ജീവനക്കാർ ട്രൂകോളറിൽ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും എം.എൽ.എ.യെ വിവരമറിയിക്കുകയും ചെയ്തു.
എം.എൽ.എ.യുടെ പരാതിയിൽ കൂമ്പാറ സ്വദേശി ജോർജി (69) നെതിരേ തിരുവമ്പാടി പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.അതേസമയം തന്റെ ഫോൺ മൂന്നാം തീയതി നഷ്ടപ്പെട്ടുപോയിരുന്നതായി ജോർജ് പറയുന്നു. നേരത്തേ സി.പി.എം. പ്രവർത്തകനായിരുന്ന ജോർജ് എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി മണ്ഡലം പ്രസിഡന്റുമാണ്.
Fraud in the name of Linto Joseph MLA; SDPI Case against the leader