തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.
അതേസമയം മഴക്കെടുതിയുടെ സഹചര്യത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
ന്യുന മർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതൽ മഴമേഘങ്ങൾ കരയിലേക്ക് എത്താൻ സാധ്യതയില്ല. ശക്തി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
The Plus One examination scheduled to be held in the state tomorrow has been postponed