കോട്ടയം : കാഞ്ഞിരപ്പള്ളി നഗരം വെള്ളത്തിൽ മുങ്ങി, മണിമലയാർ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് മണിമലയാർ കരകവിഞ്ഞൊഴുകുന്നത്. ഇതോടെയാണ് കാഞ്ഞിരപ്പള്ളി നഗരം വെള്ളത്തിൽ മുങ്ങിയത്. കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടക്കം വെള്ളത്തിനടിയിലാണ്.
റോഡിലെ വാഹനങ്ങൾ മുങ്ങിപ്പോയി. ആശയവിനിമയ സംവിധാനങ്ങളടക്കം തകരാറിലായി. പാലയിൽ രണ്ട് മണിക്കൂർ കൂടി കഴിഞ്ഞാൽ പാല നഗരം പൂർണമായി നഗരത്തിൽ മുങ്ങുമെന്നാണ് എംഎൽഎ മാണി സി കാപ്പൻ പറഞ്ഞത്.
അതേസമയം, ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പ്പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. രാവിലെയാണ് ഈ കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി.
കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു.
എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു.
Kanjirapally city submerged. Manimalayar overflowing