തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ് സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകർത്തു.
വെള്ളക്കിണറുള്ള രാജീവ് ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. പാലക്കാട് കുട്ടനല്ലൂരിൽ കോൺഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.
ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് വൈക്കിലശേരിയിൽ കോൺഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തകർത്തിട്ടുണ്ട്. ഇന്നലെ രാത്രി 11.24 നാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായില്ല. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി.
വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ബോംബ് എറിഞ്ഞയാള്‍ അതിവേഗം വാഹനം ഓടിച്ചു പോവുകയായിരുന്നു.
മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. സിപിഎം നേതാക്കൾ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തുമ്പോൾ, സിപിഎമ്മിന്റെ തന്നെ ഗൂഢാലോചനയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ സ്ഥലത്ത് എത്തി.
പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്‍ററില്‍ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും എത്തിയിരുന്നു. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്.
ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.
തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.
Bombing of AKG Centre, Attacks on congress offices in three districts