ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ വിജയിക്കുമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇയിലെ പിച്ചും സാഹചര്യങ്ങൾളും തങ്ങൾക്ക് കൂടുതൽ നന്നായി അറിയാമെന്നും കഴിഞ്ഞ മൂന്ന് നാല് വർഷമായി യുഎഇയിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയാണെന്നും അസം പറഞ്ഞു. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.
"ലോകകപ്പ് മത്സരങ്ങളിലെ തീവ്രതയും സമ്മർദ്ദവും ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് ആദ്യ മത്സരത്തിൻ്റെ. ഞങ്ങൾക്ക് ആദ്യ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കഴിഞ്ഞ 3-4 വർഷക്കാലമായി ഞങ്ങൾ യുഎഇയിൽ ക്രിക്കറ്റ് കളിക്കുകയാണ്. അവിടുത്തെ സാഹചര്യങ്ങൾക്ക് ഞങ്ങൾക്ക് നന്നായി അറിയാം. വിക്കറ്റ് എങ്ങനെ പെരുമാറുമെന്ന് ഞങ്ങൾക്കറിയാം. ബാറ്റർമാർ അവിടെ എങ്ങനെ പെരുമാറണമെനും അറിയാം. നന്നായി കളിക്കുന്നയാൾ വിജയിക്കും. എന്നോട് ചോദിച്ചാൽ, ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ പറയും.”- ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ ബാബർ പറഞ്ഞു.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Babur says they will win the T20 World Cup against India