കോഴിക്കോട്: കോഴിക്കോട് വടകരയ്ക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിന് ശേഷം കാർ കത്തിച്ച സംഭവത്തില്‍ മൂന്ന് പേർ കസ്റ്റഡിയിൽ.
നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. സ്വർണ്ണക്കടത്ത് കൊട്ടേഷനാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്ന് പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കല്ലേരി സ്വദേശി ബിജുവിന്റെ കാറാണ് ഒരു സംഘം കത്തിച്ചത്.
തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് കാർ കത്തിച്ചത്, എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വ്യക്തിവൈരാഗ്യം ആണ് മര്‍ദ്ദനത്തിന് കാരണമെന്നും ബിജു പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഈ മൊഴി പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ഇടപെടൽ കേസിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ അറിയാതെ ബിജു, സ്വർണക്കടത്ത് നടത്തുന്നുണ്ടെന്ന് അർജുൻ ആയങ്കി തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. അതേസമയം, സിപിഎം പ്രവർത്തകനാണ് ബിജു കല്ലേരി എന്ന വാദം പാർട്ടി നേതൃത്വം തള്ളുന്നു.
Three persons have been taken into custody in the incident where a car was set on fire after beating a Vadakara youth