തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസ് പ്രതിഷേധം സംസ്ഥാന മന്ത്രിമാർക്കെതിരെ തിരിയുന്നു. ഏറ്റവുമൊടുവിലായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേയാണ് കരിങ്കൊടി കാട്ടിയത്. മഹിളാ കോൺഗ്രസ് നേതാവാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കിളിമാനൂർ കൊച്ചു പാലം പുനഃനിർമ്മാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തുമ്പോഴായിരുന്നു സംഭവം. മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റസിയിൽ എടുത്തു.
നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജിനും, ജല മന്ത്രി റോഷി അഗസ്ത്യന് നേരെയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അവിഷിത്ത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ പ്രതിയായതോടെയാണ് വീണക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അടക്കം 2 പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. സജീവ്, സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനു ഇടയാക്കി.
അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധം കോൺഗ്രസ് സംസ്ഥാന വ്യാപകമായി കടുപ്പിക്കുകയാണ്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ വലിയ സംഘർഷമാണ് ഉണ്ടായത്.
വൈകുന്നേരം മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു.
പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പിന്നാലെയാണ് സംഘർഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
Protests against ministers; After Veena and Roshy, Riyaz gets black flags