തിരുവനന്തപുരം: പൂഞ്ചിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ എൻ ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടർ, കൊടിക്കുന്നിൽ സുരേഷ് എംപി , സേനാ അംഗങ്ങൾ അടക്കം പ്രമുഖർ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. നാളെ പുലർച്ചെയോട് ഭൗതിക ശരീരം ജന്മ നാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും.
പൊതു ദർശനത്തിന് ശേഷം ഉച്ചയോടെയാകും സംസ്ക്കാരച്ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.
The body of a Malayalee soldier who was martyred in a terrorist attack has been brought to Thiruvananthapuram