പാലക്കാട് : പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ചുള്ളിമട സ്വദേശി കുമാരനെ (61) ആണ് പോക്സോ അതിവേഗ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.
രണ്ടു ലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച് പറമ്പിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 2017ലാണ് സംഭവമുണ്ടായത്.
വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ, പെൺകുട്ടി സ്കൂളിൽ പോകാൻ വിസമ്മതിക്കുകയും ആരോടും സംസാരിക്കാതെ മാറിയിരുന്നതും സംശയത്തിന് ഇടയാക്കി.
അങ്കണവാടി അധ്യാപികയാണ് വിവരം അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ വാളയാർ പൊലീസിൽ പരാതി നൽകി. കസബ സിഐയായിരുന്ന ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
ശാസ്ത്രീയ പരിശോധന ഫലം ഉള്‍പ്പെടെ കേസിൽ നിര്‍ണായകമായി. വാദി ഭാഗത്തിനായി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി.ശോഭന ഹാജരായി. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണത്തിന് ശേഷം വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പീഡന കേസിലെ ആദ്യ വിധിയാണിത്.
Case of molestation of an 11-year-old girl; Defendant sentenced to life imprisonment and fine