ഇടുക്കി : ഇടുക്കിയിൽ രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. ഇതര സംസ്‌ഥാന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശികളുടെ മകൾ ജെസീക്കയെ ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് കാണാതായത്.
പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഏലത്തോട്ടത്തിൽ നിന്ന് തന്നെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ജെസീക്ക തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് കണക്കുകൂട്ടൽ. കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടം തൊഴിലാളികളായ ലക്ഷ്മണൻ - ജ്യോതി ദമ്പതികളുടെ മകളാണ് ജെസീക്ക. കഴിഞ്ഞ ദിവസം അഞ്ചലിൽ രണ്ടര വയസ്സുകാരനെ സമാനരീതിയിൽ കാണാതായിരുന്നു. കുഞ്ഞിനെ വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കിട്ടിയത്.
തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെയാണ് വൈകിട്ട് അഞ്ചരയോടെ കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു.
കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ദിവസം കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്.
Three and a half year old girl found missing in Idukki