മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞാഴ്ചയും കിരിപ്പൂർ വിമാനത്താവളം (Calicut airport) വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
മൂന്നു കാപ്സ്യൂളുകളിലാക്കി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായിരുന്നു. കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെ പൊലീസ് എയ‍്ഡ് പോസ്റ്റിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്.
17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്.
Gold hunt in Karipur; Two persons were arrested with gold worth Rs one crore