പാലക്കാട് : മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തന്‍റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി. എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ ചോദ്യം. തന്‍റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും തനിക്ക് പണമില്ല.
പഴയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഇന്ന് അഭിഭാഷകനെതിരെ കേസെടുത്തു. ഇന്നലെ മൂന്ന് മണിക്ക് താനൊരുഓഡിയോ പുറത്താക്കി. കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെ.ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടത്.
അതല്ലാതെ തന്‍റെ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എന്തിനാണ് വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും സ്വപ്ന വിതുമ്പിക്കൊണ്ട് ചോദിച്ചു. പിന്നാലെയാണ് സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതും.
സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇന്ന് കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്.
മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.
Stands firm against CM - Swapna Suresh,