തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തി.
അതേസമയം, മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്.
കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്.നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍പ്പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു.
കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു. മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. എട്ടുവയസുകാരി ലിയാന ഫാത്തിമ , ഏഴുമാസം പ്രായമുള്ള ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
പ്രദേശവാസികളാണ് ആദ്യം ഇവിടേക്ക് എത്തിയത്. കുട്ടികളും കുട്ടികളുടെ മാതാവുമൊക്കെ മണ്ണിനടിയിലായിരുന്നു. മാതാവിനെ വളരെ കഷ്ടപ്പെട്ടാണ് പുറത്തെത്തിച്ചത്.കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
മധ്യ-വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി.
ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറി. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
The Disaster Management Authority has said that there is no risk of floods in the state