മലപ്പുറം: കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകർന്ന് രണ്ട് കുട്ടികള്‍ മരിച്ച സംഭവം, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്.
ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്.
ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. പ്രദേശവാസികളാണ് ആദ്യം ഇവിടേക്ക് എത്തിയത്.
കുട്ടികളും കുട്ടികളുടെ മാതാവുമൊക്കെ മണ്ണിനടിയിലായിരുന്നു. മാതാവിനെ വളരെ കഷ്ടപ്പെട്ടാണ് പുറത്തെത്തിച്ചത്.കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയിൽ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാൻ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.
മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയാണ്. തിരുവാർപ്പ്, അയ്മനം, കുമരകം മേഖലകളിൽ മഴ ശക്തമാണ്. ഇടുക്കിയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.
Two children killed in house collapse in Karipur. The shock did not go away