തിരുവനന്തപുരം : നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദർശനം നാളെയുണ്ടാകും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു . മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിൻ്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്.
നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിൻ്റെ സിനിമ ജീവിതത്തിൽ നിർണായകമായി മാറി.
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.
കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെട്ടത്. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.
കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടുംമെന്ന വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Actor Nedumudi Venu's funeral tomorrow in Thiruvananthapuram