ഐ പി എല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
സീസണിലെ നാലാം സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ജോസ് ബട്‌ലറിന്റെ (60 പന്തിൽ 106*) കരുത്തിലാണ് ജയം. രാജസ്ഥാന്റെ രണ്ടാം ഫൈനലാണിത്. 2008ലെ കന്നി പതിപ്പിൽ ജേതാക്കളായിരുന്നു. ഞായർ രാത്രി എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ.ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റിരുന്നു സഞ്ജു സാംസണും സംഘവും.
സ്‌കോർ: ബാംഗ്ലൂർ 8–-157, രാജസ്ഥാൻ 3–-161 (18.1). ജയത്തിലേക്ക് പതർച്ചകളൊന്നുമില്ലാതെയാണ് രാജസ്ഥാൻ ബാറ്റേന്തിയത്. ബട്‌ലറും യശ്വസി ജയ്‌സ്വാളും (13 പന്തിൽ 21) നന്നായി തുടങ്ങി. അഞ്ചോവറിൽ 61 റൺ നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെവന്ന സഞ്ജുവുമൊന്നിച്ച് (21 പന്തിൽ 23) ബട്‌ലർ രാജസ്ഥാനെ നയിച്ചു.
ആറ് സിക്‌സറും 10 ഫോറും വലംകൈയൻ കുറിച്ചു. 16 കളിയിൽ 818 റണ്ണുമായി റൺവേട്ടക്കാരിൽ ഒന്നാമനാണ്. രാജസ്ഥാൻ പേസർമാരായ പ്രസിദ്ധ് കൃഷ്ണയും ഒബെദ് മക്കോയിയുമാണ് ഫാഫ് ഡു പ്ലെസിസിനെയും കൂട്ടരെയും നിയന്ത്രിച്ചത്.
ഇരുവരും മൂന്നുവീതം വിക്കറ്റ് വീഴ്‌ത്തി. രജത് പാട്ടീദാറാണ് (42 പന്തിൽ 58) ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറർ. അവസാന ആറ് വിക്കറ്റുകൾ 43 റണ്ണെടുക്കുന്നതിനിടെ നഷ്ടമായി.
IPL; Rajasthan Royals beat Bangalore in final