കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പാലക്കാട്, കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെടിഡിസി ജീവനക്കാരനായ ശിവദാസനാണ് അറസ്റ്റിലായത്.
ഇയാൾ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണ്. കണ്ണൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് കസ്റ്റഡിയില്‍. കോൺഗ്രസ് അനുകൂലികളായ സ്‌റ്റീഫൻ ജോൺ, ഗീത പി തോമസ് എന്നിവർക്കെതിരെയും കേസുണ്ട്. ഐടി ആക്ട് 67എ, റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് 123 വകുപ്പുകൾപ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എൽ.ഡി.എഫ്. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണിത്. കൊഴിഞ്ഞാമ്പാറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിന് കൈമാറും. ഡോ. ജോ ജോസഫിനെ സാമൂഹികമാധ്യത്തിൽ സ്വഭാവഹത്യ നടത്താനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡി.ജി.പി.ക്കു നൽകിയ പരാതിയിൽ സ്വരാജ് വ്യക്തമാക്കി.
വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രചരിപ്പിച്ച അഞ്ചുപേരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിത്.
ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ദൃശ്യങ്ങൾ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. ജോ ജോസഫിനെതിരേ നടക്കുന്ന വ്യാജപ്രചാരണം ക്രൂരവും എല്ലാ പരിധിയുംവിടുന്നതാണെന്നും ഭാര്യ ഡോ. ദയ പാസ്കൽ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലല്ല, നയങ്ങളും രാഷ്ട്രീയവും വികസനവും പറഞ്ഞുള്ള ആരോഗ്യകരമായ മത്സരമായിരിക്കണം. കുറച്ചു ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളത്. ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്നു.
എത്ര ക്രൂരമാണിത്. ഞങ്ങളുടേത് ചെറിയ കുടുംബമാണ്. രണ്ട് പെൺകുട്ടികളും അദ്ദേഹവുമടങ്ങുന്ന കുടുംബം. കുട്ടികൾക്കിനിയും സ്കൂളിൽ പോകേണ്ടേ? തിരഞ്ഞെടുപ്പിൽ ഒരാൾ ജയിക്കുകയും മറ്റേയാൾ തോൽക്കുകയും ചെയ്യും.
അതിനുശേഷവും നമുക്കെല്ലാവർക്കും ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേ? എതിർപക്ഷത്തെ ഏതെങ്കിലുമൊരാളെപ്പറ്റി ജോ മോശമായി എന്തെങ്കിലും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിലുണ്ടോ?. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചുകാണിക്കുന്നത് തെറ്റാണോ’’ -ദയ പാസ്കൽ ചോദിച്ചു.
the Man arrested for distributing pornographic video against Joe Joseph