ചെന്നൈ : തമിഴ്നാട്ടിൽ ബി.ജെ.പി ദലിത് മോർച്ച നേതാവ് ബാലചന്ദറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിൽ നിന്നും എടപ്പാടി പൊലീസാണ് ഇവരെ പിടികൂടിയത്.
ആകെ ആറ് പ്രതികളുള്ള കേസിൽ പിടിയിലായ പ്രദീപ്, സഞ്ജയ്, കലൈവാനൻ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി എസ്.സി/എസ്.ടി ചെന്നൈ സെൻട്രൽ വിഭാഗം നേതാവായിരുന്ന ബാലചന്ദർ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.
ചെെെന്ന ചിന്താദ്രിപേട്ടയിലെ സാമിനായകൻ തെരുവിൽ ആളുകളോട് സംസാരിച്ച് നിൽക്കുമ്പോഴാണ് നേതാവിനുനേരെ ആക്രമണമുണ്ടായത്. മുമ്പ് നിരവധി തവണ വധഭീഷണി ഉണ്ടായിരുന്ന അദ്ദേഹത്തിന് സുരക്ഷ ഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നു.
എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ ചായ കുടിക്കാൻ പോയ സമയത്ത് രണ്ട് ഇരുചക്രവാഹനങ്ങളിലായെത്തിയ മൂന്നംഗ സംഘം ബാലചന്ദറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ മങ്ങിയെത്തുന്നതിന് മുമ്പ് ഇവർ വാഹനങ്ങളിൽ രക്ഷപ്പെടുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി ആശങ്ക രേഖപ്പെടുത്തി. ചെന്നൈ കൊലപാതകങ്ങളുടെ നഗരമായെന്ന് പറഞ്ഞ അദ്ദേഹം അവസാന 20 ദിവസങ്ങളിൽ 18 കൊലപാതകങ്ങൾ നടന്നുവെന്നും കുറ്റപ്പെടുത്തി.
Four arrested in Tamil Nadu BJP leader's murder case