കോഴിക്കോട് : വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനിതാ ഡോക്ടർക്ക് നേരെ അക്രമം. ചാവിപോലുള്ള സാധനം ഉപയോഗിച്ച് ഡോക്ടറുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം അസിസ്റ്റൻറ്‌് പ്രൊഫസർ രാമനാട്ടുകര നന്ദനം വീട്ടിൽ ഡോ. അമ്പിളിക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ചേവായൂർ പ്രസന്റേഷൻ സ്കൂൾ സ്റ്റോപ്പിനടുത്ത് വെച്ചാണ് സംഭവം.
മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ഇരുചക്രവാഹന യാത്രക്കാരൻ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാറിന് മുന്നിൽ വണ്ടിനിർത്തി ഡോക്ടറെ അസഭ്യം പറയുകയും അക്രമിക്കുകയായിരുന്നു.
പരിക്കേറ്റ വനിതാ ഡോക്ടറെ പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവർ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. മൂക്കിൽനിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ ആശുപത്രിയിലെത്തിയ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മുഖത്തെ എല്ല് പൊട്ടിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Indication about the accused who blew Dr. Ambili's nose