കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിനി വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.
ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്.
സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഈസ്റ്റ് കോസ്റ്റ് റോഡിൽ പുതുച്ചേരി തമിഴ്നാട് അതിർത്തിയിലുള്ള ബോമ്മയാർപാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻതന്നെ ജിപ്മർ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ അഭിരാമി ജിപ്മറിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമൽ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
അപകടത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. കാലാപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അരുണിമയുടെ മരണത്തിൽ എസ്.എഫ്.ഐ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് അനുശോചിച്ചു. അരുണിമയുടെ അച്ഛൻ എം.കെ. പ്രേമരാജൻ ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരനാണ്.
സഹോദരൻ: അവനിഷ് പ്രേം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ നടക്കും
accident; Kozhikode resident dies