ഹൈദരാബാദ് : തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃപിതാവില്‍ നിന്നുമുള്ള സ്ത്രീധന പീഡനം സഹിക്കാനാവാതെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചതാണെന്ന് റിപ്പോർട്ട്.
ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാര്‍കറ്റ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. മകനെ കൊലപ്പെടുത്തി യുവതി നേരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ തയാറെടുക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നെന്നും യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
ലസ്യയുടെ ഭര്‍ത്താവ് നരേഷ് സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ യുവതിയേയും മകനേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്ബാണ് ലസ്യ നാര്‍കറ്റ്പള്ളിയിലെ ഔറവാണി ഗ്രാമത്തില്‍ നിന്നുള്ള റെയില്‍വേ ഗ്യാങ്മാന്‍ നരേഷിനെ വിവാഹം കഴിച്ചത്. സ്ത്രീധനമായി 35 ലക്ഷം രൂപ നല്‍കാമെന്ന് ലസ്യയുടെ കുടുംബം സമ്മതിച്ചിരുന്നെങ്കിലും ആദ്യം 10 ലക്ഷം രൂപ നരേഷിന്റെ കുടുംബത്തിന് നല്‍കിയിരുന്നു.
അടുത്തിടെ, നരേഷിന് മേഡകില്‍ പോസ്റ്റിംഗ് ലഭിച്ചെങ്കിലും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം അവധിയെടുത്തു. ഹൈദരാബാദിലായിരുന്നു താമസം. ഇതിനിടെ തനിക്ക് കോഴിവളര്‍ത്തല്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും റെയില്‍വേ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും വീട്ടുകാരോട് പറഞ്ഞു.
അതിനായി 20 ദിവസം മുമ്പ് ലസ്യയുടെ കുടുംബാംഗങ്ങള്‍ 25 ലക്ഷം രൂപ നരേഷിന് നല്‍കിയിരുന്നുവെങ്കിലും 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് നരേഷ് ലസ്യയെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
ഭര്‍ത്താവിന്റെ പെരുമാറ്റം സഹിക്കവയ്യാതെ ലസ്യ ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകനെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു. അതേസമയം, മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാര്‍കറ്റ്പള്ളി സിഐ ശിവരാമ റെഡ്ഡി അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Dowry harassment; Mother and baby found dead in Telangana