പാലക്കാട് : പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവര്‍ക്കെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു.
രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്.
Incident where policemen were found dead; The detainees are the accused in the Forest Department case