കായംകുളം: കായംകുളത്ത് മോട്ടോർ സൈക്കിളിലെത്തി മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതികൾ പിടിയില്‍. കഴിഞ്ഞ ആറാം തീയതിയാണ് പെരിങ്ങാല സ്വദേശിനിയായ യുവതിയുടെ മാല ബൈക്കിലെത്തിയ പ്രതികള്‍ പൊട്ടിച്ച് കടന്നത്.
അനിയന്റെ സൈക്കിളിന് പിറകിലിരുന്ന് യുവതി സഞ്ചരിക്കുമ്പോള്‍ കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് ബൈക്കിൽ വന്ന പ്രതികൾ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ചവറ, പൊൻമന, ആറാട്ടുപുഴ, കിഴക്കേക്കര മുതുകുളം മാളു ഭവനത്തിൽ ചില്ല് ശ്രീകുമാർ എന്ന് വിളിക്കുന്ന ശ്രീകുമാർ (36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയം വീട്ടിൽ ജയരാജ് (33) എന്നിവരാണ് അറസ്റ്റിലായത്.
കലവൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും മാല പൊട്ടിക്കാന്‍ എത്തിയത്. കായംകുളം കൂടാതെ കരുനാഗപ്പള്ളിയിൽ നിന്നും ഇവർ മാല പൊട്ടിച്ചിട്ടുണ്ട്. ചില്ല് ശ്രീകുമാറിനെ ആലപ്പുഴ കോമളപുരത്ത് നിന്നും ജയരാജിനെ പത്തനാപുരം പുതുവൽ ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ചില്ല് ശ്രീകുമാറിനെ മൽപിടിത്തത്തിലൂടെയാണ് കീഴടക്കിയത്. മോഷണ ബൈക്കിന്റെ നമ്പർ ഇടക്കിടെ മാറ്റിയാണ് പ്രതികൾ മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കായംകുളത്ത് കൊച്ചി നൗഷാദിനെ കുത്തി കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ് ഇരുവരും.
Defendants in the case of breaking the necklace of a young woman on a bike have been arrested