ഇസ്ലാമാബാദ് : ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) രംഗത്ത്. കള്ളന്മാർക്ക് അധികാരം നല്‍കുന്നതിലും നല്ലത് പാകിസ്ഥാനില്‍ (Pakistan) അണുബോംബ് ഇടുന്നതാണ് എന്നാണ് ഇമ്രാന് പ്രസ്താവിച്ചത്.
ബനിഗാലയിലെ വസതിയിൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നാണ് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘കള്ളൻമാരെ’ രാജ്യത്തിനു മേൽ അടിച്ചേൽപ്പിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്ന് ഇമ്രാന് പറഞ്ഞു, ഈ ആളുകൾക്ക് അധികാരം നൽകുന്നതിനേക്കാൾ ഒരു അണുബോംബ് വർഷിക്കുന്നതാണ് നല്ലത് - ഇമ്രാന് പറഞ്ഞു.
മുന്‍ ഭരണാധികരികളുടെ വലിയ അഴിമതികള്‍ അറിഞ്ഞിരുന്നു. ഇവ അന്വേഷിക്കുന്നതിന് പകരം സ്വന്തം സര്‍ക്കാറിന്റെ പ്രകടനത്തില്‍ ശ്രദ്ധ പതിപ്പിക്കാനാണ് തന്റെ ഭരണകാലത്ത് രാജ്യത്തെ ശക്തരായ പലവ്യക്തികളും ഉപദേശിച്ചത്, ഇമ്രാന് പറഞ്ഞതായി ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
അധികാരത്തില്‍ എത്തിയ കള്ളന്മാര് രാജ്യത്തെ അന്വേഷണ ഏജന്‍സികളും നീതിന്യായ വ്യവസ്ഥയെയും തകർത്തു. അതിനാല്‍ ഏത് സർക്കാർ സംവിധാനമാണ് ഈ കുറ്റവാളികളുടെ കേസുകൾ അന്വേഷിക്കുകയെന്ന് ഇമ്രാന് ചോദിക്കുന്നു.
എന്നാല്‍ സർക്കാർ സംവിധാനങ്ങളെ ലക്ഷ്യമാക്കി നിരന്തരം പ്രസ്താവന ഇറക്കുന്ന ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലെ ജനങ്ങളുടെ മനസ്സിൽ വിഷം കലർത്തുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.
അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ സർക്കാരും കള്ളന്മാരും കൊള്ളക്കാരും എന്ന് ഖാൻ ആവർത്തിച്ച് പറഞ്ഞതുകൊണ്ട് ജനത്തിന് തെറ്റിദ്ധാരണയുണ്ടാകില്ല. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തില്‍ ഷെഹ്ബാസ് വ്യക്തമാക്കി.
അതേ സമയം രാജ്യ തലസ്ഥാനത്തേക്ക് മെയ് 20ന് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ. ഈ മാര്‍ച്ചിനെ തടയാന്‍ സര്‍ക്കാറിന് ആകില്ലെന്ന് പാക് പ്രധാനമന്ത്രിയെ ഇതിനകം വെല്ലുവിളിച്ചു കഴിഞ്ഞു ഇമ്രാന്.
യഥാർത്ഥ സ്വാതന്ത്ര്യം നേടാനും ഇറക്കുമതി ചെയ്ത സർക്കാരിനെതിരെ പ്രതിഷേധിക്കാനും രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഇസ്ലാമാബാദിലെത്തുമെന്ന് പാക് സര്‍ക്കാറിനോട് ഇമ്രാന് പറഞ്ഞുവെന്നാണ് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
The former prime minister has again issued a controversial statement after losing power