കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പതിനാറുകാരി മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്. ഇതുവരെ 30ഓളം കുട്ടികളെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തയറിഞ്ഞ് ഈ ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ചവരെല്ലാം ആശങ്കയിലായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രം 32 പേര്‍ ചികിത്സ തേടി. 2 പേര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി.
പ്രശ്‌നമുണ്ടായ കൂള്‍ബാറില്‍ നിന്ന് 2 ദിവസത്തിനിടെ ഭക്ഷണം കഴിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്ക്കും പലരും ആശുപത്രികളിലെത്തുന്നുണ്ട്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേവനന്ദയുടെ വേര്‍പാട് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്. പഠിക്കാന്‍ സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ. അമ്മയെ ഇനി എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുന്നു ബന്ധുക്കള്‍. ഇന്നലെ രാവിലെയും ചെറുവത്തൂരിലെ ട്യൂഷന്‍ സെന്ററില്‍ ദേവനന്ദയെത്തിയിരുന്നു.
അസ്വസ്ഥതയുണ്ടായപ്പോള്‍ വീട്ടില്‍ നിന്നു ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 3 മാസം മുന്‍പാണു ദേവനന്ദയുടെ അച്ഛന്‍ ചന്ത്രോത്ത് നാരായണന്‍ മരിച്ചത്. അതിന്റെ വേദന മാറും മുന്‍പേ ദേവനന്ദയും വിടപറഞ്ഞു.
കരിവെള്ളൂര്‍ പെരളത്തായിരുന്നു ഇവരുടെ വീട്. കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. പിതാവ് നാരായണന്‍ മരിച്ചതോടെ ദേവനന്ദ അമ്മ പ്രസന്നയുടെ ബന്ധുവിന്റെ ചെറുവത്തൂരിലെ വീട്ടിലേക്കു മാറി. ഇവിടെ നിന്നാണു ട്യൂഷനു പോയിരുന്നത്.
Sixteen-year-old girl dies of food poisoning after eating shawarma; The shock did not go away.