കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇൻറര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കും പങ്കുവെച്ചവര്‍ക്കുമെതിരെ ശക്തമായ നടപടിയുമായി പൊലീസ്. കൊല്ലം റൂറൽ പരിധിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ്, ഡെസ്ക്ടോപ് തുടങ്ങി ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറധിഷ്ഠിത ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഇവ കോടതിയില്‍ ഹാജരാക്കിയശേഷം ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്കയച്ചു. നഗരപരിധിയില്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം, ചാത്തന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂര്‍ എന്നിവിടങ്ങളില്‍ മൂന്നിടങ്ങളിലും കിളികൊല്ലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്.
സൈബറിടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവര്ക്കെതിരെയായിരുന്നു പൊലീസ് നടപടി. ജില്ല സൈബര്‍ വിഭാഗം നടത്തിയ സൈബര്‍ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകള്‍ നടത്തിയത്. ഫോറന്‍സിക് പരിശോധനഫലം വന്ന ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. ജില്ല സൈബര്‍ സെല്ലും ജില്ല സൈബര്‍ ൈക്രം പൊലീസ് സ്റ്റേഷനും സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.
വാട്സ്ആപ്പിലും ടെലിഗ്രാമിലും പ്രചരിക്കുന്ന അശ്ലീല ഗ്രൂപ്പുകളിൽ വ്യാപകമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യപ്പെടുന്നുണ്ട്. ഐ.പി അഡ്രസ് പ്രത്യേകം സോഫ്റ്റുവെയർ വഴി ശേഖരിച്ച് ഇത്തരം ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആൾക്കാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്.
രഹസ്യ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഞായറാഴ്ച പുലർച്ചമുതൽ ഒരേസമയം ആയിരുന്നു റെയ്ഡ് നടത്തിയത്. പരിശോധനക്ക് വിധേയമാക്കിയവരിൽ എം.ബി.എക്കാർ, മറ്റ് വിദ്യാർഥികൾ, പ്ലംബർമാർ, ഹോട്ടൽ ബോയ്, ഇലക്ട്രീഷൻസ്, മേശൻ പണിക്കാർ, സൂപ്പർ മാർക്കറ്റ് എംപ്ലോയ്, വെൽഡിങ് വർക്കേഴ്സ്, വഴിയോരകച്ചവടക്കാർ എന്നിങ്ങനെ വിവിധ മേഖലയിലുമുള്ളവരാണ്.
Shared child pornography and videos on the Internet; One arrested in Kollam