---
title: "  ഓണക്കാലത്തെ വിലക്കയറ്റം: വിപണി ഇടപെടൽ താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം"
english_title: "pposition Leader Pinarayi Vijayan Criticises Govt Over Onam Price Hike and Financial Crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379586/opposition-leader-pinarayi-vijayan-onam-price-hike-criticism"
published_at: "2026-08-22T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89445400502_opposition-leader-pinarayi-vijayan-onam-price-hike-criticism.jpg"
keywords: ["Pinarayi Vijayan", "Onam Price Hike", "Kerala Financial Crisis", "Supplyco", "Governor Rajendra Arlekar"]
---

#   ഓണക്കാലത്തെ വിലക്കയറ്റം: വിപണി ഇടപെടൽ താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം

> **Lead Summary:** **തൃശൂർ: **ഓണക്കാലത്തെ വിലക്കയറ്റം ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും വില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്.

## Article Content

**തൃശൂർ: **ഓണക്കാലത്തെ വിലക്കയറ്റം ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും വില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്.

അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, പഴവർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിക്കുകയാണ്. അരിക്ക് കിലോയ്ക്ക് 15 രൂപയിലേറെയാണ് വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ വിപണിയിൽ ഇടപെടാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരുന്നു.

2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ പത്താം വർഷത്തിലെ അവസാനകാലത്ത് നാമമാത്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സപ്ലൈക്കോ, റേഷൻ കട എന്നിവ വഴിയുള്ള വിപണിയിലെ ഇടപെടലുകൾ താളംതെറ്റിയിരിക്കുകയാണ്. റേഷൻ കട വഴി 10.90 രൂപയ്ക്ക് നൽകിയിരുന്ന സ്പെഷ്യൽ അരിക്ക് ഇപ്പോൾ 26 രൂപയാണ് വില. അരിയുടെ അളവും സർക്കാർ വെട്ടിക്കുറച്ചു.

ഹോർട്ടികോർപ്പ് വഴി നേരത്തെ പച്ചക്കറി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും അതും ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ഓണക്കാലത്തെങ്കിലും സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഇതിലൂടെ തെറ്റിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം ക്ഷേമ പെൻഷൻ ഓണത്തിന് മുൻപ് ലഭിക്കുമോ എന്നതിൽ പോലും ഉറപ്പില്ലാത്ത സ്ഥിതിയാണ്. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ മൂന്നുമാസത്തിനുള്ളിൽ തന്നെ കടമെടുപ്പ് പരിധി കവിഞ്ഞു. ഇനി അവശേഷിക്കുന്ന മാസങ്ങളിലേക്ക് 2,022 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കഴിയുക.

ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.മുൻപ് കടം വാങ്ങുന്നതിനെ വിമർശിച്ച മുഖ്യമന്ത്രി, അന്ന് പറഞ്ഞത് തെറ്റായിരുന്നുവെന്ന് പറയാൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ പൂവുമില്ല, പൂമ്പാറ്റയുമില്ല, തേനുമില്ല. ഉള്ളത് കടം മാത്രമാണ്. അധികാരമൊഴിയുമ്പോൾ 6,000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഒഴുക്കൻ മറുപടി. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ കടന്നുകയറുന്നതിനെ അന്ന് ശക്തമായി ചെറുത്തിട്ടുണ്ട്.

ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും എൽഡിഎഫ് സർക്കാർ കാണിച്ചിട്ടില്ലെന്ന് നാടിന് അറിയാം. എന്നാൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാറിനോട് വിധേയത്വം കാണിക്കുകയാണ്. ഗവർണറുടെ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും, എന്നാൽ സർക്കാർ അത് ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരള സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മലിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വിദ്യാർത്ഥികൾ വിസിയെ പരസ്യമായി തള്ളിയിട്ടും, ഐഷി ഘോഷിനെ തടഞ്ഞ സംഭവത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

Opposition Leader Pinarayi Vijayan alleged that the state government failed to control Onam price hike, with essential commodities like rice seeing over Rs 15 per kg increase. He claimed Supplyco and ration shop interventions have collapsed, with special rice price rising from Rs 10.90 to Rs 26 and Horticorp procurement stopped. He also alleged financial crisis, saying only Rs 2,022 crore borrowing limit remains, and criticized Governor Rajendra Arlekar for unconstitutional actions and the government for silence on Kerala University VC Dr. Mohan Kunnummal issue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379586/opposition-leader-pinarayi-vijayan-onam-price-hike-criticism)