---
title: "കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമർദ്ദനം, നഗ്നചിത്രമെടുത്ത് എട്ട് ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് ,കണ്ണൂർ സ്വദേശികൾ പിടിയിൽ "
english_title: "Two Arrested In Kozhikode Kidnap And Extortion Case Over Nude Photos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378396/kozhikode-kidnap-extortion-case-two-arrested"
published_at: "2026-08-13T21:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7debe526062_kozhikode-kidnap-extortion-case-two-arrested.jpg"
keywords: ["Kozhikode Kidnap Case", "Kidnap", "Nude Photos", "Extortion Case"]
---

# കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമർദ്ദനം, നഗ്നചിത്രമെടുത്ത് എട്ട് ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് ,കണ്ണൂർ സ്വദേശികൾ പിടിയിൽ 

> **Lead Summary:** **കോഴിക്കോട് : ** യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ , കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ.അതുൽ എന്നിവരെ ആണ് ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട് : ** യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ , കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ.അതുൽ എന്നിവരെ ആണ് ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ യുവതി അടക്കമുള്ള മറ്റുള്ളവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് എത്തിച്ച് ദിവസങ്ങളോളം തടവിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ ഫ്ലാറ്റിൽ താമസിക്കുമ്പോൾ കഴിഞ്ഞ 24 ന് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ സംഘം യുവതിയുടെ പേര് പറഞ്ഞു കാറിൽ തട്ടി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തു വീട്ടിൽ യുവാവിന്റെ അമ്മയ്ക്ക് അയച്ചതായാണ് പരാതിയിൽ പറയുന്നത്.

ശേഷം 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ രഹസ്യ കേന്ദ്രത്തിൽനിന്നു ഈ മാസം നാലിന് രക്ഷപ്പെട്ട യുവാവ് പൊലീസിനു മുന്നിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിലെത്തി തിരിച്ചു പോകാനിരിക്കെയാണ് തട്ടിക്കൊണ്ടു പോകൽ ഉണ്ടായത്.

കേസിൽ ഒന്നാം പ്രതിയായ 21 വയസ്സുള്ള യുവതിയുമായി യുവാവിന് സൗഹൃദം ഉണ്ടായിരുന്നു. ഇത് യുവതിയുടെ നിലവിലെ പങ്കാളി അറിഞ്ഞതാണ് തട്ടിക്കൊണ്ടു പോകാൻ ഇടയാക്കിയതെന്നാണ് ആദ്യം യുവാവ് കരുതിയത്. എന്നാൽ യുവതിയുടെ കൂടി ഗൂഢാലോചന പ്രകാരം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായാണ് ഇപ്പോൾ തിരിച്ചറിയുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. കാറിന്റെ ഡിക്കിയിൽ ആക്കിയാണ് കോഴിക്കോട് വരെ എത്തിച്ചതെന്നും തുടർന്ന് ഹോക്കി സ്റ്റിക് ഉൾപ്പെടെയുള്ളവ കൊണ്ട് മർദിച്ചതായും കത്തി കൊണ്ടു മുറിവേൽപ്പിച്ചതായും പരാതിയിലുണ്ട്.

ഇതിനിടെ സംഭവത്തിൽ പ്രതി ചേർത്ത യുവതി പരാതിക്കാരനായ യുവാവിനെതിരെ ആരോപണം ഉന്നയിച്ചു രംഗത്തു വന്നിരുന്നു. തന്റെ സൗഹൃദം മുതലാക്കി നഗ്നദൃശ്യം പകർത്തി അത് പണത്തിനായി വിറ്റെന്നും എംഡിഎംഎ ഉപയോഗിക്കാറുണ്ടായിരുന്ന യുവാവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നുമാണ് യുവതി ആരോപിച്ചത്. എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചതായി പരാതിയുണ്ടെങ്കിൽ രക്തപരിശോധനയിലൂടെ അതില്ലെന്നു തെളിയിക്കാൻ തയാറാണെന്നാണ് യുവാവിന്റെ നിലപാട്.

പരാതിക്കാരനായ യുവാവിനെതിരെ പൊലീസിൽ മുൻപ് പോക്സോ കേസിൽ പരാതി വന്നിരുന്നു. എന്നാൽ അതിൽ തെളിവു കണ്ടെത്താൻ പൊലീസിന് ആയില്ല. സൈബർ പൊലീസിന്റെ സഹകരണത്തോടെ പുരോഗമിക്കുന്ന അന്വേഷണത്തിൽ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

**English Summary:**

Two members of a gang, Jishnu Jayan, 26, from Mattannur and K. Athul, 30, from Parambil Bazar, Kozhikode, were arrested by Chevayur Police for allegedly kidnapping a youth, taking nude photos and demanding Rs 8 lakh ransom. The victim, a Malaparamba native, was abducted from Bengaluru on the 24th and held in a secret location at Payimbra Chalithazham. He escaped on the 4th and filed a complaint. Police said more accused, including a 21-year-old woman, are yet to be arrested. The investigation is led by Medical College Assistant Commissioner P. Pramod.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378396/kozhikode-kidnap-extortion-case-two-arrested)