---
title: "'വർഗീയ ഭിന്നത ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശ്യമില്ല'- എൻ. ഷംസുദ്ദീൻ"
english_title: "Kerala Minister N Samsudheen Slams Pinarayi Over Waqf Issue, Says No Need For Concern"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374516/n-samsudheen-pinarayi-waqf-issue-kerala-minister-"
published_at: "2026-07-25T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645f50871c2_n-samsudheen-pinarayi-waqf-issue-kerala-minister-.jpg"
keywords: ["N Samsudheen", "Pinarayi Vijayan", "Waqf Bill", "Kerala Politics", "Muslim League", "CPM"]
---

# 'വർഗീയ ഭിന്നത ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശ്യമില്ല'- എൻ. ഷംസുദ്ദീൻ

> **Lead Summary:** **തിരുവനന്തപുരം: ( **[https://truevisionnews.com/)] ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വഖഫ് വിഷയത്തിൽ യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും, തമിഴ്നാട് സർക്കാർ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[https://truevisionnews.com/)] ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വഖഫ് വിഷയത്തിൽ യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും, തമിഴ്നാട് സർക്കാർ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ അന്തിമ വിധി വരുന്നതുവരെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. മതസംഘടനകൾക്കിടയിൽ ബോധപൂർവ്വം ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്നും, ഇക്കാര്യം മതസംഘടനാ നേതാക്കളെ സർക്കാർ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിൽ വർഗീയ ഭിന്നത ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വഖഫിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്‌ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഈ വിഷയത്തിലെ സർക്കാർ നിലപാട് ബി.ജെ.പിയുടേതാണെന്നത് വ്യക്തമായ സംഘപരിവാർ സേവയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കഴിഞ്ഞ ദിവസം ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം. എന്നാൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

താൻ വർഗീയത പരത്തുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും പിണറായി വിജയൻ ചോദിച്ചു. എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് താൻ ഉയർത്തിപ്പിടിച്ചത്. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തനിക്ക് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്നും അതിൽനിന്ന് അണുവിട വ്യത്യാസം വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമുസ്‌ലീങ്ങളെ ഉൾപ്പെടുത്തിയുള്ള പുനഃസംഘടനയല്ല എൽ.ഡി.എഫ്. സർക്കാർ നടത്തിയത്. രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് ചെയ്തത്. പുതിയ നിയമവുമായി യോജിച്ചുപോകുന്ന നിലപാട് എൽ.ഡി.എഫ്. സ്വീകരിച്ചിട്ടില്ല. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി അതേപോലെ അംഗീകരിച്ച് ഹൈക്കോടതിയിൽ അനുകൂല നിലപാട് സ്വീകരിക്കുകയാണ് യു.ഡി.എഫ്. സർക്കാർ ചെയ്തത്.

അമുസ്‌ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിക്കുന്നത് വർഗീയത പരത്തലാണോ? ബി.ജെ.പിയുടെ നിലപാട് ഒരു കോൺഗ്രസ് മുഖ്യമന്ത്രി സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. വഖഫ് കേസ് സുപ്രീം കോടതിയിൽ നിലവിലിരിക്കെ, ഹർജികൾ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്.

കാലാവധി കഴിഞ്ഞതിനാൽ 2026 ഫെബ്രുവരിയിലാണ് എൽ.ഡി.എഫ്. സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. അല്ലാതെ അമിതമായ വ്യഗ്രത കാണിച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ പ്രതിനിധി വഖഫ് വകുപ്പ് മന്ത്രിയായിരിക്കെ, ഭേദഗതി പൂർണ്ണമായി നടപ്പാക്കുമെന്ന നിലപാട് യു.ഡി.എഫ്. സർക്കാർ കോടതിയിൽ സ്വീകരിച്ചത് സംഘപരിവാറിന് അനുകൂലമായ വ്യക്തമായ ചുവടുമാറ്റമാണ്. വഖഫ് വിഷയത്തിൽ എൽ.ഡി.എഫിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്നും, ആ നിലപാടിനെ വർഗീയതയായി ചാപ്പകുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374516/n-samsudheen-pinarayi-waqf-issue-kerala-minister-)