---
title: "'രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു, പ്രസിദ്ധിക്കുവേണ്ടിയാണെന്ന് എങ്ങനെ പറയും?'; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ ചോദ്യവുമായി കോടതി"
english_title: "Delhi High Court Slams Police Excess Against CJP Protesters, Issues Notice to Centre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373971/delhi-high-court-cjp-police-excess-notice-centre"
published_at: "2026-07-22T17:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60aecdd805e_delhi-high-court-sjp-police-excess-notice-centre.jpg"
keywords: ["Latest News", "Delhi High Court", "CJP Protest", "Delhi Police", "Parliament March", "Student Protest", "Centre Government"]
---

# 'രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു, പ്രസിദ്ധിക്കുവേണ്ടിയാണെന്ന് എങ്ങനെ പറയും?'; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ ചോദ്യവുമായി കോടതി

> **Lead Summary:** ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അമിതബലപ്രയോഗം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചതാണെന്ന് ഡൽഹി ഹൈക്കോടതി.

## Article Content

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അമിതബലപ്രയോഗം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചതാണെന്ന് ഡൽഹി ഹൈക്കോടതി.

പൊലീസ് അതിക്രമം സംബന്ധിച്ച് നൽകിയ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവത്തിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ തെളിവുകൾ സംരക്ഷിക്കാനും കോടതി നിർദേശം നൽകി.

ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകരും കേന്ദ്രത്തിനും ഡൽഹി പൊലീസിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. രാജുവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാഗ്വാദമുണ്ടായി.സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് പീഡിപ്പിച്ചെന്നും ആണിയടിച്ച ലാത്തികൾ ഉപയോഗിച്ചെന്നും ഹർജിക്കാരുടെ അഭിഭാഷകർ ആരോപിച്ചു.

പല പൊലീസ് ഉദ്യോഗസ്ഥരുടെയും യൂണിഫോമിൽ നെയിം പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന 110 വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.എന്നാൽ പ്രതിഷേധക്കാർ അക്രമാസക്തരായിരുന്നുവെന്നും അതിൽ പല പൊലീസുകാർക്കും പരുക്കേറ്റുവെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. രാജുവിന്റെ വാദം.

> മാധ്യമശ്രദ്ധ നേടുന്നതിനും പ്രസിദ്ധിക്കും വേണ്ടി മാത്രമാണ് ഈ ഹർജികൾ നൽകിയതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.എസ്. രാജുവിന്റെ ഈ വാദത്തെ കോടതി ശക്തമായി ചോദ്യം ചെയ്തു. "ഇത് പ്രസിദ്ധിക്കു വേണ്ടിയുള്ള ഹർജിയാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?" എന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ ചോദിച്ചു.

വിദ്യാർഥി അവകാശങ്ങൾക്കായി നടത്തിയ മാർച്ചിനിടെയാണ് സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതെന്നാണ് ഹർജിക്കാരുടെ ആരോപണം. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373971/delhi-high-court-cjp-police-excess-notice-centre)