---
title: "അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും"
english_title: "What will be done with the excess ₹10 crore collected? Clarity on the Abdul Raheem fund controversy is expected today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370538/what-will-be-done-with-the-excess-10-crore-collected-clarity-on-the-abdul-raheem-fund-controversy-is-expected-today-"
published_at: "2026-07-05T09:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d21fd0d5e_ABDUL_RAHEEM.jpg"
keywords: ["Abdul Rahim", "Abdul Raheem", "crowdfunding", "legal aid committee", "income and expenditure accounts", "Kozhikode", "blood money", "fund controversy."]
---

# അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

> **Lead Summary:** **കോഴിക്കോട്: **അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ക്രൗഡ് ഫണ്ടിങ്ങിന്റെ വരവ്-ചെലവ് കണക്കുകൾ പുറത്തുവിടാത്തതിനെ ചൊല്ലി ഉയർന്നുവന്ന വ്യാപക വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, നിയമസഹായ സമിതി ഇന്ന് യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഫണ്ടിന്റെ കണക്കുകൾ സംബന്ധിച്ച വ്യക്തത വരുത്തുമെന്ന് സമിതി അറിയിച്ചു.

## Article Content

**കോഴിക്കോട്: **അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ക്രൗഡ് ഫണ്ടിങ്ങിന്റെ വരവ്-ചെലവ് കണക്കുകൾ പുറത്തുവിടാത്തതിനെ ചൊല്ലി ഉയർന്നുവന്ന വ്യാപക വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, നിയമസഹായ സമിതി ഇന്ന് യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഫണ്ടിന്റെ കണക്കുകൾ സംബന്ധിച്ച വ്യക്തത വരുത്തുമെന്ന് സമിതി അറിയിച്ചു.

ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമര്‍ശനം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി അറിയിച്ചിരുന്നു. പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബം പറഞ്ഞത്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണത്തില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു.

അതിനിടെ റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതില്‍ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നല്‍കിയവര്‍ അഭിപ്രായം പറയണമെന്നായിരുന്നു വ്യവയാസി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഭൂരിപക്ഷ അഭിപ്രായം നോക്കി തുടര്‍നടപടി സ്വീകരിക്കണം.

പണം ദുരുപയോഗം ചെയ്യരുത്. വിവാദത്തിലേക്ക് പോകാതെ നല്ല രീതിയില്‍ ബാക്കി തുക ഉപയോഗിക്കണം. പലരും 13 കോടി എവിടെ എന്ന് ചോദിക്കുന്നുണ്ട്. താന്‍ ഒരു കോടി രൂപയാണ് നല്‍കിയത്. താന്‍ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യൂ ആര്‍ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്.

ബോക്സില്‍ എഴുപതിനായിരം രൂപ മാത്രമാണ് താന്‍ കളക്ട് ചെയ്തത്. തന്റെ പേരില്‍ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്സില്‍ പണം വാങ്ങുന്നത് നിര്‍ത്തി. ബാക്കി പണം എന്ത് ചെയ്യുമെന്ന് നിയമസഹായ സമിതി അറിയിച്ചിട്ടില്ല. ബാക്കി പണം എന്ത് ചെയ്യണമെന്ന് താന്‍ വ്യക്തിപരമായി പറയുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.

ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. പിന്നീട് ഒന്നരക്കോടി സൗദി റിയാല്‍ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370538/what-will-be-done-with-the-excess-10-crore-collected-clarity-on-the-abdul-raheem-fund-controversy-is-expected-today-)