---
title: "'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല, എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും'; മമത ബാനര്‍ജി"
english_title: "Trinamool Congress: Party chief Mamata Banerjee, mla and mp formed a new group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370517/trinamool-congress-party-chief-mamata-banerjee-mla-and-mp-formed-a-new-group"
published_at: "2026-07-05T06:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69133f10dc901_mamatha.jpg"
keywords: ["Latest News", "Trinamool Congress", "Mamata Banerjee"]
---

# 'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല, എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും'; മമത ബാനര്‍ജി

> **Lead Summary:** **കൊല്‍ക്കത്ത: ** തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും തനിക്കെതിരെ തിരിഞ്ഞ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചിട്ടും ഒട്ടും വിട്ടുകൊടുക്കാതെ പോരാടാനുറച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി.

## Article Content

**കൊല്‍ക്കത്ത: ** തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും തനിക്കെതിരെ തിരിഞ്ഞ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചിട്ടും ഒട്ടും വിട്ടുകൊടുക്കാതെ പോരാടാനുറച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി.

തനിക്കെതിരെ രംഗത്തുവന്നവരെല്ലാം 'ദ്രോഹികളാ'ണെന്ന് വിശേഷിപ്പിച്ച മമത, രാഷ്ട്രീയമായി തടയാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ കൊല്ലേണ്ടി വരുമെന്ന് വെല്ലുവിളിച്ചു.

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തന്നോടൊപ്പം നില്‍ക്കുന്ന വിശ്വസ്തര്‍ക്ക് തന്നെ ലഭിക്കുമെന്നും അതിനായി ഏതറ്റം വരെയുള്ള നിയമപോരാട്ടത്തിനും തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. 'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല. എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും,' -മമത പറഞ്ഞു.

അതിനിടെ, മമതയോടൊപ്പം ഉറച്ചുനിന്ന ചുരുക്കം ചില പ്രമുഖ നേതാക്കളില്‍ ഒരാളും തൃണമൂല്‍ ബംഗാള്‍ ഘടകം അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച പാര്‍ട്ടി പദവി രാജിവെച്ചത് മമതയ്ക്ക് കനത്ത തിരിച്ചടിയായി.

നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലാണ് ചന്ദ്രിമയും ഇപ്പോള്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തിരുന്നു.

മകന്‍ നേരത്തെ തന്നെ വിമത പക്ഷത്തായതിനാല്‍ ചന്ദ്രിമ രാജിവെക്കുമെന്ന സൂചന തനിക്ക് ലഭിച്ചിരുന്നുവെന്ന് മമത പ്രതികരിച്ചു. എന്നാല്‍ വിമതരുമായി യാതൊരു ഒത്തുതീര്‍പ്പിനും താനില്ലെന്നും അവരുടെ ഉപദേശക റോളിലേക്ക് മാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ താനോ തന്റെ പാര്‍ട്ടിയോ ഒരിക്കലും തലകുനിക്കില്ലെന്നും മമത വ്യക്തമാക്കി.

'ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി നിയന്ത്രണത്തിലാക്കിയവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: ആ ഓഫീസ് ഞങ്ങള്‍ വാടകയ്ക്ക് എടുത്തതാണ്. 2027 ഒക്ടോബര്‍ വരെ അതിന്റെ കാലാവധിയുണ്ട്. വ്യക്തികള്‍ക്ക് പാര്‍ട്ടി വിട്ടുപോകാം, എന്നാല്‍ പ്രസ്ഥാനം ഇല്ലാതാകുന്നില്ല. അത് പാര്‍ട്ടിയുടെ സ്വത്താണ്,' മമത പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയും ഭിന്നതയും ഉടലെടുത്തത്. മമതയുടെ നേതൃശൈലിയില്‍ വിമര്‍ശനമുയര്‍ന്നതു കൂടാതെ, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയിലുള്ള അമിത സ്വാധീനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ കൂട്ടക്കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം.

60ലധികം എംഎല്‍എമാരും 20ലേറെ ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭ എംപിമാരും മമതയെ കൈവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രിമയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന തലങ്ങളിലുള്ള ചുമതലകള്‍ മമത നേരിട്ട് ഏറ്റെടുത്തു. ഇനി മുതല്‍ തന്റെ വസതിയിലുള്ള ഓഫീസായിരിക്കും പാര്‍ട്ടിയുടെ പ്രധാന ആസ്ഥാനമെന്നും അവര്‍ പ്രഖ്യാപിച്ചു.

അതേസമയം, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന്മേലുള്ള അവകാശവാദങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും ജൂലൈ 6 വൈകിട്ട് 5.30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370517/trinamool-congress-party-chief-mamata-banerjee-mla-and-mp-formed-a-new-group)