---
title: "വിഴിഞ്ഞം ഓഹരി കൈമാറ്റം: 'എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി; തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു' - പിണറായി വിജയൻ"
english_title: "vizhinjam port adani share transfer controversy pinarayi vijayan response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370378/vizhinjam-port-adani-share-transfer-controversy-pinarayi-vijayan-response"
published_at: "2026-07-04T12:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b033a4d10_pinarayi_vijayan.jpg"
keywords: ["Latest News", "Pinarayi Vijayan", "Vizhinjam Port", "Adani", "Chief Minister", "VD Satheesan"]
---

# വിഴിഞ്ഞം ഓഹരി കൈമാറ്റം: 'എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി; തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു' - പിണറായി വിജയൻ

> **Lead Summary:** കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പറഞ്ഞു. ഇത് ആലോചിച്ചു ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പറഞ്ഞു. ഇത് ആലോചിച്ചു ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണന നൽകിയെന്നാണ് കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നതെന്നും വിഴിഞ്ഞം കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദാനിയുടെ വക്തവാകുന്നതിന്ന് പകരം സർക്കാർ സംസ്ഥാന താല്പര്യം സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഓഹരി കൈമാറ്റം സുതാര്യം ആയിരിക്കണം എന്നും സ്റ്റോക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണം എന്നുമാണ് സെബിയുടെ നിർദേശം. എന്നാൽ, ഓഹരി കൈമാറ്റം സെബിയെ പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്സ്ചേഞ്ച് അധികാരികൾക്കും കത്തയച്ചു. സർക്കാർ ഈ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാത്തത് കൊണ്ടാണ് കത്തയച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു.

ഒറ്റയ്ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളിൽ ഓഹരി കൈമാറുന്നതിന് മുൻ‌കൂർ അനുമതി വേണം.

സംസ്ഥാന സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ അദാനിക്ക് ഓഹരി കൈമാറാൻ കഴിയില്ല എന്ന് കരാറിൽ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻ‌കൂർ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്.

ഇതൊക്കെ ലംഘിച്ചാണ് കൈമാറ്റം നടന്നിട്ടുള്ളത്. 49 % ഓഹരിയാണ് ഇപ്പോൾ കൈമാറിയിട്ടുള്ളത്. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട സഹായം നൽകുമോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌തിട്ടും വകുപ്പു വിഭജനം നീണ്ടുപോയത് ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ വിട്ടുകൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയായിരുന്നു.

തുറമുഖവും നിയമവും വിട്ടുകൊടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളിയ സതീശൻ, മുഖ്യമന്ത്രി എന്ന വിവേചനാധികാരം ഉപയോഗിച്ചാണ്‌ വകുപ്പുകൾ വിഭജിച്ചത്‌. മുഖ്യമന്ത്രിമാർ ഇത്രയും പ്രധാന വകുപ്പുകൾ ഒരുമിച്ചു വഹിക്കുന്ന രീതി മുമ്പുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലായിരുന്നു പിന്നീടുള്ള ഇടപെടൽ.

തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു. തടസ്സമുണ്ടാക്കുമെന്ന് കരുതിയവരെ നീക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച രത്തൻ കേൽക്കറെ തന്നെ തുറമുഖ സെക്രട്ടറിയുമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിൽനിന്ന്‌ ദിവ്യ എസ്‌ അയ്യരെ നീക്കി താരതമ്യേന ജൂനിയറായ ജെറോമിക്‌ ജോർജിനെ സിഎംഡിയാക്കി.

> തുടർന്നാണ് ഓഹരി വിൽപ്പനയ്‌ക്ക് അദാനി നീക്കം തുടങ്ങിയത്‌. ജൂൺ 29ന്‌ "സെബി'ക്ക്‌ കത്ത്‌ അയച്ചിട്ടും താൻ അറിഞ്ഞില്ലെന്ന്‌ തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത്‌ വിശ്വസനീയമല്ല.

ഇത്‌ ശരിയല്ലെന്ന്‌ അദാനി ഗ്രൂപ്പിന്റെ പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തം. യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രവും ബജറ്റും സ്വകാര്യവൽക്കരണ ഭീഷണി ഉയർത്തുന്നതാണെന്ന എൽഡിഎഫ്‌ വിമർശനം ശരിവയ്‌ക്കുന്നതാണ്‌ സർക്കാരിന്റെ ഓരോ നടപടികളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370378/vizhinjam-port-adani-share-transfer-controversy-pinarayi-vijayan-response)