#Latest news #Government job #Karur tragedy #Vijay CM #Tamilnadu
കരൂർ:( www.truevisionnews.com ) തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ജോലി നൽകുന്നത്. ഇതോടൊപ്പം ജൂലൈ 10, 11 തീയതികളിൽ വിജയ് കരൂർ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കരൂർ സന്ദർശനമായിരിക്കുമിത്.
കരൂരിൽ നടക്കുന്ന സർക്കാരിന്റെ ക്ഷേമപദ്ധതി വിതരണ പരിപാടിയിൽ വിജയ് പങ്കെടുക്കും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് സർക്കാർ ജോലി നൽകുന്ന രേഖകൾ അദ്ദേഹം കൈമാറുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ റിസോർട്ടിൽ വെച്ച് വിജയ് മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ദുരന്തബാധിത കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നൽകിയിരുന്നു. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ബന്ധുക്കളുടെ ചികിത്സാച്ചെലവും ഏറ്റെടുത്ത ടി.വി.കെ, ഇവർക്ക് പ്രതിമാസം നിശ്ചിത തുകയും നൽകി വരുന്നുണ്ട്. 2025 സെപ്റ്റംബർ 27-നാണ് കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ 41 പേർ മരിച്ചത്.
Content Highlight: One person from each family of those killed in Karur tragedy gets government job
#Latest news #Government job #Karur tragedy #Vijay CM #Tamilnadu



































