#Latest news #US pilot #West Papua National Liberation Army #Plane burned
ജക്കാർത്ത: (https://truevisionnews.com/) ഇന്തോനേഷ്യയിലെ സംഘർഷഭരിതമായ പാപ്പുവ പ്രദേശത്ത് അമേരിക്കൻ പൈലറ്റിനെ വിഘടനവാദികൾ വെടിവെച്ചുകൊന്നു. നിക്കോളാസ് എഫ്. ഗോസ്ലിൻ എന്ന പൈലറ്റാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം നിയന്ത്രിച്ചിരുന്ന വിമാനത്തിന് വിഘടനവാദികൾ തീയിടുകയും ചെയ്തു. ഇന്തോനേഷ്യൻ-യു.എസ് സർക്കാരുകൾക്കുള്ള മുന്നറിയിപ്പാണിതെന്നാണ് അക്രമികളുടെ പ്രതികരണം.
'ദ വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി' എന്ന സായുധ വിഘടനവാദ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹൈലാൻഡ് പാപ്പുവ പ്രവിശ്യയിലെ യഹുകിമോ ജില്ലയിൽ വിമാനം ലാൻഡ് ചെയ്തപ്പോഴായിരുന്നു ആക്രമണം.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് പ്രവേശിക്കരുതെന്ന് ഈ യു.എസ് വിമാനത്തിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി വിഘടനവാദ സംഘത്തിന്റെ വക്താവ് സെബി സാംബം പറഞ്ഞു. ഇത് ലംഘിച്ചതോടെയാണ് ആക്രമിച്ചതെന്നും ഇന്തോനേഷ്യൻ സൈനികരെയും ആയുധങ്ങളെയും എത്തിക്കാനാണ് ഈ സിവിലിയൻ വിമാനം ഉപയോഗിച്ചതെന്നും അവർ ആരോപിച്ചു. ഇനിയും വിമാനങ്ങൾ അതിക്രമിച്ച് കടന്നാൽ ആക്രമിക്കുമെന്നും സൈന്യത്തെയോ പൊലീസിനെയോ അയക്കാതെ പൈലറ്റിന്റെ മൃതദേഹം വീണ്ടെടുക്കണമെന്നും സംഘം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പൈലറ്റും ഏഴ് പാപ്പുവൻ യാത്രികരും സഞ്ചരിച്ച വിമാനം യാഹുകിമോയിലെ പ്രാദേശിക വിമാനത്താവളത്തിൽ വെച്ച് കത്തിച്ചതായി ഇന്തോനേഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പൈലറ്റിന്റെ മരണത്തെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlight: US pilot shot dead by 'West Papua National Liberation Army'; plane burned
#Latest news #US pilot #West Papua National Liberation Army #Plane burned



































