#Latest News #Crime #Thelangana
തെലങ്കാന: (truevisionnews.com) തെലങ്കാനയിലെ കരിംനഗറിൽ കൊലപാതക കേസ് 24 മണിക്കൂറിനുള്ളിൽ പോലീസ് തെളിയിച്ചു. പങ്കാളിയെ നിരന്തരം അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്തയാളെ യൂട്യൂബ് വീഡിയോ കണ്ട് കൊലപ്പെടുത്തിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൈതരി മൊഗിലി (52) ആണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാരപു മഹേഷിനെ (40) പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.
മൊഗിലിയും മഹേഷിന്റെ പങ്കാളിയും തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. നേരത്തെ പീഡനക്കേസിൽ ജയിൽവാസം അനുഭവിച്ച മൊഗിലി, പുറത്തിറങ്ങിയ ശേഷം ഈ സ്ത്രീയെയും അവരുമായി ബന്ധമുള്ള മഹേഷിനെയും നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തിരുന്നു.
ഇതിൽ മനംനൊന്താണ് മഹേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം എങ്ങനെ ചെയ്യണമെന്ന് കൃത്യമായി പഠിക്കാൻ മഹേഷ് യൂട്യൂബിനെയാണ് ആശ്രയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മൊഗിലിയെ, വഴിയിൽ കാത്തുനിന്ന മഹേഷ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പിന്നിൽ നിന്ന് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് പ്രതി രക്ഷപ്പെട്ടു. സംഭവമറിഞ്ഞയുടൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ തെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ മഹേഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, പ്രതിയുടെ മൊബൈൽ ഫോൺ (യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഉള്ളത്), കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. ഹുസുറാബാദ് എസിപി മാധവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് തെളിയിച്ചത്.
Content Highlight: Committed murder after learning how to do it on YouTube in thelangana.
#Latest News #Crime #Thelangana




































