#Latest news #Sports #Salim al-Ashqar #Palestinian goalkeeper #FIFA 2026
ഗസ്സ: (truevisionnews.com) ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി പ്രമുഖ ഫുട്ബോൾ താരം സലീം ഖാദർ അൽ-അഷ്ഖാർ (32) കൊല്ലപ്പെട്ടു. ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പറായ സലീം, തിങ്കളാഴ്ച ഗസ്സയിലെ അൽ-ഖരാരയിൽ വെച്ച് ഇസ്രായേൽ സേനയുടെ വെടിയേറ്റാണ് മരണപ്പെട്ടത്. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനും വഫ വാർത്താ ഏജൻസിയുമാണ് വിവരം പുറത്തുവിട്ടത്.
ഫലസ്തീൻ ഫുട്ബോൾ രംഗത്തെ മികച്ച പ്രതിഭയായിരുന്ന സലീം, അൽ-അഖ്‌സ, അൽ-മുസദാർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അഞ്ച് മാസം മുമ്പ് മാത്രം വിവാഹിതനായ അദ്ദേഹം, ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ഏഴ് സഹോദരിമാരുടെ ഏക സഹോദരനാണ് സലീം. ഖാൻ യൂനിസിൽ നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സലീമിന്റെ മരണത്തോടെ, 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻ കായികതാരങ്ങളുടെയും കായിക മേഖലയുമായി ബന്ധപ്പെട്ടവരുടെയും എണ്ണം 1,009 ആയി ഉയർന്നു. ഇതിൽ 567 പേരും ഫുട്ബോൾ താരങ്ങളും ഭാരവാഹികളുമാണ് എന്നത് കായിക ലോകത്തെ ഞെട്ടിക്കുന്ന കണക്കാണ്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം നടക്കുമ്പോൾ, വൈദ്യുതിയും സ്വന്തം വീടും നഷ്ടപ്പെട്ട ഗസ്സയിലെ ഫുട്ബോൾ പ്രേമികൾക്ക് കളി കാണാൻ പോലും സാഹചര്യമില്ല. ആധുനിക സ്റ്റേഡിയങ്ങളിൽ ലോകം കളി കാണുമ്പോൾ, തങ്ങളുടെ കളിമൈതാനങ്ങൾ ശ്മശാനങ്ങളായി മാറുന്ന ദുരന്തത്തിനാണ് ഗസ്സ സാക്ഷ്യം വഹിക്കുന്നത്.
Content Highlight: Palestinian goalkeeper Salim al-Ashqar killed in Israeli fire
#Latest news #Sports #Salim al-Ashqar #Palestinian goalkeeper #FIFA 2026



































