---
title: "ജീവന് പുല്ലുവിലയോ ...? 'മരം വീഴുന്നത് മനുഷ്യരോട് പറഞ്ഞിട്ടാണോ?' സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മന്ത്രിയുടെ പരാമർശം വിവാദത്തിൽ"
english_title: "maharashtra minister sanjay shirsat controversial remark chembur school bus accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369780/maharashtra-minister-sanjay-shirsat-controversial-remark-chembur-school-bus-accident"
published_at: "2026-07-01T17:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44fc9e894f7_FREE_FELL_DEATH.jpg"
keywords: ["Latest News", "School Bus Accident", "Tree Collapse", "Student Death", "Maharashtra Minister", "Sanjay Shirsat"]
---

# ജീവന് പുല്ലുവിലയോ ...? 'മരം വീഴുന്നത് മനുഷ്യരോട് പറഞ്ഞിട്ടാണോ?' സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മന്ത്രിയുടെ പരാമർശം വിവാദത്തിൽ

> **Lead Summary:** മുംബൈ: മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിൽ മരംവീണ് കുട്ടി മരിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രി സഞ്ജയ് ശിർസാതിന്‍റെ പരാമർശം വിവാദത്തിൽ. മരങ്ങൾ കടപുഴകിവീഴുന്നതും മിന്നലടിക്കുന്നതും പ്രകൃതിദത്തമായ കാര്യങ്ങളാണെന്നും മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലെന്നുമാണ് ശിവസേന നേതാവ് കൂടിയായ മന്ത്രി പറഞ്ഞത്.

## Article Content

മുംബൈ: മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിൽ മരംവീണ് കുട്ടി മരിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രി സഞ്ജയ് ശിർസാതിന്‍റെ പരാമർശം വിവാദത്തിൽ. മരങ്ങൾ കടപുഴകിവീഴുന്നതും മിന്നലടിക്കുന്നതും പ്രകൃതിദത്തമായ കാര്യങ്ങളാണെന്നും മനുഷ്യന്‍റെ നിയന്ത്രണത്തിലല്ലെന്നുമാണ് ശിവസേന നേതാവ് കൂടിയായ മന്ത്രി പറഞ്ഞത്.

കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രിയുടെ വിവാദ പ്രതികരണം. ചെമ്പൂരിലെ യൂണിവേഴ്സൽ സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് കുട്ടികളുമായി മടങ്ങുകയായിരുന്ന ബസിന് മുകളിലേക്ക് ഇന്നലെ വൈകിട്ടാണ് മരം ഒടിഞ്ഞുവീണത്. അപകടത്തിൽ, പ്രദേശവാസിയായ 11കാരൻ മകൻ വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്.

'ഇന്നലെ നടന്ന സംഭവം എല്ലാവരും ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും. കുട്ടിയുടെ വീട്ടിലേക്ക് ഇന്ന് സർക്കാർ പ്രതിനിധികൾ സന്ദർശനം നടത്തും. ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കും'. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള മന്ത്രി പറഞ്ഞു.

സംഭവത്തിൽ സർക്കാർ അധികൃതർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കുമുണ്ടായ അനാസ്ഥയെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങളെ കുറിച്ചും മന്ത്രി മറുപടി നൽകുകയുണ്ടായി. 'മരം വീഴുന്നതും മിന്നലടിക്കുന്നതുമെല്ലാം പ്രകൃതിദത്തമായ കാര്യങ്ങളാണ്. സംഭവിച്ചുപോകുന്നതാണ്. ഇതിൽ മനുഷ്യനെന്ത് ചെയ്യാനാകും? മനുഷ്യരോട് പറഞ്ഞിട്ടല്ലോ വീഴണോ വേണ്ടയോ എന്നുള്ള കാര്യങ്ങൾ മരങ്ങൾ തീരുമാനിക്കുന്നത്?' മന്ത്രി പറഞ്ഞു.

മൺസൂൺ കാലത്തിന് മുൻപ് നടത്തേണ്ടിയിരുന്ന മരങ്ങളുടെ കണക്കെടുപ്പും വേണ്ടത്ര തയ്യാറെടുപ്പുകളും സർക്കാർ സ്വീകരിച്ചില്ലെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു. അപകടത്തിൽ ഒരു കുട്ടി മരിക്കുകയും സഹപാഠികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും മന്ത്രി നടത്തിയ പരാമർശം കുട്ടിയുടെ കുടുംബത്തെ അവഹേളിക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, മന്ത്രിയുടെ പ്രസ്താവന തീർത്തും ലജ്ജാകരമാണെന്ന് എൻസിപി(ശരദ് പവാർ) വക്താവ് സ്ലൈഡേ ക്രാസ്റ്റോ പ്രതികരിച്ചു. ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞിട്ടും മന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ വിഹാന് ജീവൻ നഷ്ടപ്പെടുകയും മറ്റ് നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടക്കുമ്പോൾ ബസിൽ 13 കുട്ടികളുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ബസ് കണ്ടക്ടറുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടികളെ ഉടൻ തന്നെ ബസിൽ നിന്ന് പുറത്തെടുത്തു.

പരിക്കേറ്റ കുട്ടികൾ തൊട്ടടുത്തുള്ള സെൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369780/maharashtra-minister-sanjay-shirsat-controversial-remark-chembur-school-bus-accident)