#Latest News #Chandigarh #IAS Officer #Arrest
ചണ്ഡീഗഢ്: (truevisionnews.com) ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫണ്ടിൽ നിന്ന് 169 കോടി രൂപ തട്ടിയെടുത്ത കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പർദീപ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അവസാന പ്രവൃത്തിദിനത്തിൽ നടന്ന ഈ നാടകീയ അറസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.
ഹരിയാനയിലെ സർക്കാർ വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണിത്. മലിനീകരണ നിയന്ത്രണ ബോർഡിൽ മെമ്പർ സെക്രട്ടറിയായിരിക്കെ, സ്ഥിര നിക്ഷേപം നടത്താനെന്ന വ്യാജേന ചണ്ഡീഗഢിലെ ഒരു സ്വകാര്യ ബാങ്ക് ശാഖയിലേക്ക് ഇദ്ദേഹം കോടിക്കണക്കിന് രൂപ മാറ്റുകയായിരുന്നു.
സർക്കാർ അനുമതിയോ ഔദ്യോഗിക രേഖകളോ ഇല്ലാതെ ബോർഡിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം വകമാറ്റിയെന്നാണ് കണ്ടെത്തൽ. അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചും പലതവണ നോട്ടീസ് നൽകിയിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥനെ, മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സി.ബി.ഐ വലയിലാക്കിയത്.
ഹരിയാനയിലെ എട്ടു സർക്കാർ വകുപ്പുകളിലായി നടന്ന 504 കോടി രൂപയുടെ വൻ തട്ടിപ്പ് പരമ്പരയുടെ ഭാഗമാണ് ഈ കേസ്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് വിജിലൻസിൽ നിന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ 17 പേർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Content Highlight: IAS officer arrested in Rs 169 crore fraud case
#Latest News #Chandigarh #IAS Officer #Arrest



































