#Latest News #Rajasthan #Girl Raped By 30 People
ജയ്പുർ: (truevisionnews.com) രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസ്സുകാരിയായ പെൺകുട്ടി അഞ്ചുദിവസത്തോളം നീണ്ട കൂട്ടബലാത്സംഗത്തിനിരയായ സംഭവം ഞെട്ടിക്കുന്നു. ജൂൺ 18 മുതൽ 22 വരെ വിവിധ ഹോട്ടലുകളിലായി 30-ലേറെ പേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഒരു റിക്ഷാത്തൊഴിലാളി സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പണം വാങ്ങി ഇയാൾ പെൺകുട്ടിയെ ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. അവിടെനിന്ന് ഹോട്ടൽ മാനേജർമാരും മറ്റു ഹോട്ടലുടമകളും ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.
ശാരീരികമായി തളർന്ന കുട്ടിയെ നിർബന്ധിച്ച് മദ്യം നൽകി വീണ്ടും പീഡനത്തിനിരയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് പീഡനവിവരങ്ങൾ പുറത്തറിയുന്നത്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ശ്രീ ഗംഗാനഗറിൽ മാത്രം 150-ലേറെ അനധികൃത ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ അടച്ചുപൂട്ടണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമാണ്.
Content Highlight: 13-year-old girl gang-raped by 30 people in Rajasthan
#Latest News #Rajasthan #Girl Raped By 30 People



































