#Latest News #Thamarasseri #Excise inspection #Liquor And Wash
കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി താമരശ്ശേരി ചമൽ മേഖലയിൽ നിന്ന് 110 ലിറ്റർ ചാരായം പിടികൂടി. വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയതിന് സമാനമായ 220 കുപ്പികളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡും കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി അർദ്ധരാത്രിയിൽ ചമൽ വേനക്കാവ് കൊളമല ഭാഗത്തെ വനപ്രദേശത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെടുത്തത്.
മറ്റൊരു സംഭവത്തിൽ, താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ചമൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും പിടിച്ചെടുത്ത് നശിപ്പിച്ചു. ഈ പരിശോധനയ്ക്കിടെ പാറക്കെട്ടുകൾക്കിടയിൽ വഴുതി വീണ് സിവില് എക്സൈസ് ഓഫീസർ റനീഷ് കെ.പിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാരായം നിർമ്മിച്ച് വിതരണം ചെയ്യുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Content Highlight: 110 liters of liquor and 200 liters of wash seized
#Latest News #Thamarasseri #Excise inspection #Liquor And Wash



































