---
title: "കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി; കാരണം അമിതവേഗതയെന്ന് എഫ്‌ഐആർ"
english_title: "Kottarakkara tipper tragedy: Driver charged with involuntary manslaughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367822/kottarakkara-tipper-tragedy-driver-charged-with-involuntary-manslaughter"
published_at: "2026-06-23T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a339d2a712_ssdx.jpg"
keywords: ["Kottarakkara Tipper Lorry Accident", "FIR", "OverSpeed", "Manslaughter charges filed"]
---

# കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി; കാരണം അമിതവേഗതയെന്ന് എഫ്‌ഐആർ

> **Lead Summary:** **കൊല്ലം : **കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ. ഡ്രൈവറെ പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു . ബോധപൂർവം അലക്ഷ്യമായി വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പും ചുമത്തി.

## Article Content

**കൊല്ലം : **കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ. ഡ്രൈവറെ പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു . ബോധപൂർവം അലക്ഷ്യമായി വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പും ചുമത്തി.

കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കിൽ രാവിലെ 7 മണിക്കായിരുന്നു അപകടം. വിദ്യാർഥികൾ അടക്കം എട്ടിലധികം പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. മണ്ണുമായി അമിതവേഗതയിൽ വന്ന ലോറിയാണ് വിദ്യാർഥികൾക്ക് മേലേക്ക് ഇടിച്ചുകയറിയത്.

മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ, ഓയൂർ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഇറക്കവും വളവും കൂടി വരുന്ന ഭാഗത്തായാണ് അപകടമുണ്ടായത്. അളവിൽ കൂടുതൽ മണ്ണുകയറ്റിയ ലോറി അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ ലോറിയുടെ ഡ്രൈവർ നിസാമിന് വാഹനം ഓടിക്കാനുള്ള ഹെവി ലൈസൻസ് ഇല്ലെന്നും ടിപ്പറിന്‍റെ ജിപിഎസ് കട്ട് ചെയ്തത നിലയിലായിരുന്നുവെന്നും കൊട്ടാരക്കര എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ദിലു പറഞ്ഞു.

അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം മന്ത്രിസഭ കൂടി തീരുമാനിക്കുമെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367822/kottarakkara-tipper-tragedy-driver-charged-with-involuntary-manslaughter)