---
title: "ഭാര്യയെ ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാര്‍ക്ക് ലൈംഗികമായി കാഴ്ചവെച്ചു, ഒപ്പം മയക്കുമരുന്നും നിരീക്ഷണ ക്യാമറകളും; യുവാവിന് തടവുശിക്ഷ"
english_title: "man who repeatedly threatened his wife and sexually assaulted more than 100 men has been sentenced to prison by a Swedish court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366625/man-who-repeatedly-threatened-his-wife-and-sexually-assaulted-more-than-100-men-has-been-sentenced-to-prison-by-a-swedish-court"
published_at: "2026-06-17T18:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3297054ff0d_RAPE.jpg"
keywords: ["Latest News", "Sexually Assault", "Court Sentenced", "Swedish Court"]
---

# ഭാര്യയെ ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാര്‍ക്ക് ലൈംഗികമായി കാഴ്ചവെച്ചു, ഒപ്പം മയക്കുമരുന്നും നിരീക്ഷണ ക്യാമറകളും; യുവാവിന് തടവുശിക്ഷ

> **Lead Summary:** **സ്റ്റോക്ക്ഹോം: **സ്വന്തം ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാര്‍ക്ക് ലൈംഗികമായി കാഴ്ചവെച്ച 61 കാരന് സ്വീഡിഷ് കോടതി തടവുശിക്ഷ വിധിച്ചു. നാല് വര്‍ഷവും അഞ്ച് മാസവുമാണ് തടവ് ശിക്ഷ.

## Article Content

**സ്റ്റോക്ക്ഹോം: **സ്വന്തം ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാര്‍ക്ക് ലൈംഗികമായി കാഴ്ചവെച്ച 61 കാരന് സ്വീഡിഷ് കോടതി തടവുശിക്ഷ വിധിച്ചു. നാല് വര്‍ഷവും അഞ്ച് മാസവുമാണ് തടവ് ശിക്ഷ.

സ്വീഡന്റെ കിഴക്കന്‍ തീരത്തുള്ള ഹെര്‍നോസാന്‍ഡ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ബലാത്സംഗ ശ്രമം, മര്‍ദ്ദനം, ഭീഷണി, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്എതതായി കോടതി കണ്ടെത്തി. ഇതിന് പുറമെ പണം നല്‍കി ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച 28 പുരുഷന്മാരെയും കോടതി ശിക്ഷിച്ചു.

സ്വീഡനിലെ ഓംഗര്‍മാന്‍ലാന്‍ഡ് സ്വദേശിയാണ് പ്രതി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള കൂടിക്കാഴ്ചക്ക് സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ പ്രതി സ്ത്രീയെ ക്രൂരമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇരയുടെയോ പ്രതിയുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കിഴക്കന്‍ സ്വീഡനിലെ ക്രാംഫോര്‍സിലുള്ള ഇവരുടെ ഒറ്റപ്പെട്ട ഫാമിലാണ് ഈ ക്രൂരത അരങ്ങേറിയത്. 2022-ല്‍ ആരംഭിച്ച ഈ ക്രൂരത 2025 ഒക്ടോബറില്‍ സ്ത്രീ പൊലീസില്‍ പരാതിപ്പെടുന്നത് വരെ തുടര്‍ന്നു.

ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കുകയും വീടിന്റെ ഒറ്റപ്പെട്ട സാഹചര്യവും കുറഞ്ഞ സൗഹൃദവലയങ്ങളും മുതലെടുത്തുമാണ് പ്രതി ഇവരെ നിയന്ത്രിച്ചത്. വീട്ടില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ വഴിയും ഇയാള്‍ ഇവരെ നിരന്തരം നിരീക്ഷിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്നും പെട്രോളൊഴിച്ച് കത്തിക്കുമെന്നും വിരലുകള്‍ മുറിച്ചുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. വീട്ടിലെ ക്യാമറകളുടെ പരിധിയില്‍ വരാത്ത ഒരു വഴിയിലൂടെ രക്ഷപ്പെട്ടാണ് സ്ത്രീ പൊലീസിനെ വിവരമറിയിച്ചത്.

ഭാര്യയെക്കൊണ്ട് ഇയാള്‍ ക്യാമറയ്ക്ക് മുന്നില്‍ ലൈംഗിക പ്രവൃത്തികള്‍ ചെയ്യിച്ച് അത് ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ഇടപാടുകാരെ കണ്ടെത്താനും, അയല്‍ക്കാരെയും ഉപഭോക്താക്കളെയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചതായും കോടതി കണ്ടെത്തി. തെറിപറഞ്ഞും മാനസികമായി പീഡിപ്പിച്ചുമാണ് ഇയാള്‍ ഭാര്യയെ ഇതിന് നിര്‍ബന്ധിച്ചതെന്ന് ജഡ്ജി പറഞ്ഞു.

എന്നാല്‍ പൂര്‍ണ്ണമായ തെളിവുകളുടെ അഭാവത്തില്‍ എട്ട് ബലാത്സംഗ കേസുകളില്‍ നിന്ന് കോടതി ഇയാളെ ഒഴിവാക്കി. തടവുശിക്ഷയ്ക്ക് പുറമെ ഇരയായ സ്ത്രീക്ക് 2,00,000 ക്രോണ (ഏകദേശം 16 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 120 പുരുഷന്മാരെ അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും 29 പേര്‍ക്കെതിരെ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ കുറ്റം തെളിഞ്ഞ 28 പേരില്‍ രണ്ട് പേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366625/man-who-repeatedly-threatened-his-wife-and-sexually-assaulted-more-than-100-men-has-been-sentenced-to-prison-by-a-swedish-court)