കൊല്ലം : കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്.
വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും അറുത്തു മാറ്റിയിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്.
രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരാണെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി.
സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലെന്നും മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്നും കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Young man killed in clashes during festival; Kerala Congress calls it political assassination