---
title: "കുട്ടികളില്ലാത്തതിന്റെ പേരിൽ ആക്ഷേപം, കൈയാങ്കളി; പട്ടിമറ്റത്ത് യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ"
english_title: "Jijo's death: Two friends arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366312/jijos-death-two-friends-arrested"
published_at: "2026-06-16T12:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30f37dce69a_XCSRGDERFG.jpg"
keywords: ["LATEST NEWS", "Jijo's death", "arrest", "ERNAKULAM"]
---

# കുട്ടികളില്ലാത്തതിന്റെ പേരിൽ ആക്ഷേപം, കൈയാങ്കളി; പട്ടിമറ്റത്ത് യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

> **Lead Summary:** എറണാകുളം : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയെ (ജോൺ-53) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാടിയിൽ വിനു , വി.കെ. ജിനീഷ് എന്നിവരെയാണ് കുറ്റകരമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

എറണാകുളം : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയെ (ജോൺ-53) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാടിയിൽ വിനു , വി.കെ. ജിനീഷ് എന്നിവരെയാണ് കുറ്റകരമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ മുതൽ മൂവരും മദ്യലഹരിയിലായിരുന്നു. വൈകീട്ട് വീണ്ടും മദ്യപിക്കുന്നതിനായി ഇവർ ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തി. കുട്ടികളില്ലാത്ത ജിജോയെ സുഹൃത്തുക്കൾ അതിന്റെ പേരിൽ ആക്ഷേപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി.

തർക്കത്തിനിടെ ഇരുവരും ചേർന്ന് തള്ളിപ്പറിഞ്ഞപ്പോൾ ജിജോ റബർ മരത്തിൽ തലയിടിച്ച് വീണതായാണ് പ്രതികൾ നൽകിയ മൊഴി. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിക്കാൻ പ്രതികൾ തയ്യാറായില്ല. പകരം സമീപത്തെ ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം ഇവർ മടങ്ങി. രാത്രി മൂന്ന് തവണ സ്ഥലത്തെത്തി ബോധം വന്നോ എന്ന് പരിശോധിച്ചെങ്കിലും ചികിത്സ ലഭ്യമാക്കിയില്ല.

വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജിജോയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം ശക്തമാക്കിയത്. ജിജോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും തലച്ചോറിൽ അമിത രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന് സംശയമുണ്ടാക്കി. ജിജോ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ആദ്യം ശ്രമിച്ചെങ്കിലും, സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂവരും ഒരുമിച്ചല്ല റബർ തോട്ടത്തിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തലയ്ക്കേറ്റ പരിക്കിനെ തുടർന്നുണ്ടായ രക്തസ്രാവം സമയബന്ധിതമായി ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്നുവെന്നും, ചികിത്സ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366312/jijos-death-two-friends-arrested)