---
title: "കോഴിക്കോട്ടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു"
english_title: "Central Team To Arrive Today To Study Nipah Outbreak And Collect Samples"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365645/central-team-to-arrive-today-to-study-nipah-outbreak-and-collect-samples"
published_at: "2026-06-13T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b8ae9d5625_nipah.jpg"
keywords: ["Latest News", "Nipah", "K Muraleedharan", "Fever", "Kozhikode"]
---

# കോഴിക്കോട്ടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

> **Lead Summary:** കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്.

## Article Content

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്.

രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തും. കലക്ടർ, മെഡിക്കൽ കോളജ് ഡോക്ടർമാർ എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ സംഘം വിലയിരുത്തും.

ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികൾ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59 പേർക്ക് ഡെങ്കിസ് സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു.

പകർച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വർദ്ധനവ് ഉണ്ട്.. ഇന്നലെ മാത്രം 18 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. 3379 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന ആരോപണവുമായി സിപിഐഎം രംഗത്ത് എത്തിയിട്ടുണ്ട്യ ആരോഗ്യമന്ത്രി,കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം എന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നിപ ഭീതി പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നതെന്ന ആശങ്കയും പ്രതിപക്ഷ നേതാവ് പങ്കുവെച്ചിട്ടുണ്ട്.

മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോളാണ് അതിന് കടകവിരുദ്ധമായ വാർത്ത ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365645/central-team-to-arrive-today-to-study-nipah-outbreak-and-collect-samples)