---
title: "'അമ്മയുടെ മടിയിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവെച്ചുകൊന്നു'; ഇസ്രായേൽ ക്രൂരതയ്ക്ക് തെളിവ് പുറത്ത്"
english_title: "Evidence of Israeli brutality emerges after shooting dead seven-month-old baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365232/evidence-of-israeli-brutality-emerges-after-shooting-dead-seven-month-old-baby"
published_at: "2026-06-11T10:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a3a9885bf2_fgfgn.jpg"
keywords: ["latest news", "gaza", "Israeli"]
---

# 'അമ്മയുടെ മടിയിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവെച്ചുകൊന്നു'; ഇസ്രായേൽ ക്രൂരതയ്ക്ക് തെളിവ് പുറത്ത്

> **Lead Summary:** വെസ്റ്റ് ബാങ്ക്: **[** വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീൻ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ, സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സാം അബു ഹൈക്കൽ എന്ന പിഞ്ചുകുഞ്ഞാണ് അമ്മയുടെ കൈകളിലിരിക്കെ വെടിയേറ്റു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ക്രൂരത നടന്നത്.

## Article Content

വെസ്റ്റ് ബാങ്ക്: **[** വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീൻ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ, സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സാം അബു ഹൈക്കൽ എന്ന പിഞ്ചുകുഞ്ഞാണ് അമ്മയുടെ കൈകളിലിരിക്കെ വെടിയേറ്റു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ക്രൂരത നടന്നത്.

വാഹനം തങ്ങൾക്ക് നേരെ വേഗത്തിൽ പാഞ്ഞു വന്നതിനാലാണ് വെടിവെച്ചതെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) വാദം. എന്നാൽ ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ 'ബിസെലെം'  പുറത്തുവിട്ട ദൃശ്യങ്ങൾ ഈ വാദത്തെ പാടെ പൊളിക്കുന്നതാണ്.

 സൈനിക പോസ്റ്റിന് സമീപമെത്തിയപ്പോൾ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ വേഗത കുറയുന്നതായും, വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് സൈനികർ വെടിയുതിർക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാണ്.

 വാഹനം സൈനികരിൽ നിന്ന് ഏറെ അകലെയായിരുന്നുവെന്നും അവർക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയും ഉയർത്തിയിരുന്നില്ലെന്നും ബിസെലെം പ്രസ്താവനയിൽ വ്യക്തമാക്കി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾക്ക് ശബ്ദമില്ലെങ്കിലും, കാർ നിർത്തിയ ശേഷമാണ് വെടിവെപ്പുണ്ടായതെന്ന കുടുംബത്തിന്റെ മൊഴിയെ ശരിവെക്കുന്നതാണ് ഈ ദൃശ്യങ്ങൾ. സംഭവം നടന്ന ഉടൻ ചിത്രീകരിച്ച മറ്റൊരു വീഡിയോയും ബിസെലെം പുറത്തുവിട്ടിട്ടുണ്ട്.

വെടിയേറ്റ തന്റെ പിഞ്ചുകുഞ്ഞിനെ കൈകളിൽ താങ്ങിപ്പിടിച്ച്, തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര കൈകൾ കൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന പിതാവ് ഫഹദ് അബു ഹൈക്കലിന്റെ ദൃശ്യങ്ങൾ മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കെ വെടിയേറ്റ അമ്മ ദാനിയ അബു ഹൈക്കൽ പരിക്കുകളോടെ കാറിനരികിൽ നിലത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തന്റെ കൈ തുളച്ചുകയറിയ വെടിയുണ്ടയാണ് പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന്റെ തലയിൽ തറച്ചതെന്ന് പിതാവ് ഫഹദ് പറഞ്ഞു. ആക്രമണത്തിൽ ഫഹദിനും ദാനിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഈ ദമ്പതികൾക്കും കുഞ്ഞിനും പുറമെ ഇവരുടെ പതിനൊന്ന് വയസ്സുകാരനായ മൂത്ത മകനും ഫഹദിന്റെ അമ്മയും കാറിലുണ്ടായിരുന്നു. ഹെബ്രോണിലൂടെ യാത്ര ചെയ്യുമ്പോഴാണ് സൈനികർ ഇവരെ തടഞ്ഞത്.

> "അവിടെ പ്രത്യേക ചെക്ക്‌പോസ്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. റോഡിൽ നിന്നിരുന്ന സൈനികർ ആവശ്യപ്പെട്ടതനുസരിച്ച് വണ്ടി പൂർണ്ണമായും നിർത്തുകയും കൈകൾ സ്റ്റിയറിംഗിന് മുകളിലേക്ക് ഉയർത്തിപ്പിടിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ അവർ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു."  ഫഹദ് അബു ഹൈക്കൽ 

യാതൊരു പ്രകോപനവുമില്ലാതെ, തികച്ചും നിശ്ചലമായി കിടന്ന വണ്ടിക്ക് നേരെയാണ് സൈന്യം വെടിവെച്ചതെന്നും ഏഴുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ അവർ ക്രൂരമായി കൊലപ്പെടുത്തിയെന്നും ഫഹദ് വേദനയോടെ കൂട്ടിച്ചേർത്തു. സൈന്യത്തിന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശത്ത് വലിയ ജനരോഷമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365232/evidence-of-israeli-brutality-emerges-after-shooting-dead-seven-month-old-baby)