---
title: "നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്"
english_title: "Nipah virus confirmed Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365188/nipah-virus-confirmed-kozhikode"
published_at: "2026-06-10T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698df028bd675_16.jpg"
keywords: ["Latest News", "Nipah Virus", "Kozhikode"]
---

# നിപ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് പ്രാഥമിക പരിശോധനയിൽ നിപ ബാധ സ്ഥിരീകരിച്ച നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് പ്രാഥമിക പരിശോധനയിൽ നിപ ബാധ സ്ഥിരീകരിച്ച നാൽപ്പത്തിമൂന്നുകാരൻ ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാൽ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365188/nipah-virus-confirmed-kozhikode)